Friday, January 28, 2011

ആട്ടിൻ കുട്ടിയും പശു കുട്ടിയും പഴത്തൊലിയും

അവർക്കു തൊലി കൊടുക്കാൻ മാത്രം ഞാൻ പഴം തിന്നു. എന്റെ കയ്യിൽ നിന്നും പഴം മാത്രം വാങ്ങി തിന്നാറുള്ള ആട്ടിൻ കുട്ടിയെ ഇത്തവണ ഞാൻ അവഗണിച്ചു. ആരേയും കൂസാത്ത പശുക്കുട്ടി പഴത്തൊലി കണ്ടിട്ടു തിരിഞ്ഞു നോക്കിയില്ല; പക്ഷേ അതെന്നെ സാകൂതം നോക്കി. പിന്നെ കൊച്ചു കൊമ്പു കുലുക്കി കുത്തനാഞ്ഞു. ചിരിച്ചു കൊണ്ടു ഞാനതിന്റെ നെറുകയിൽ തലോടിയപ്പോളാണു അതടങ്ങിയത്. ആട് എന്നോടു പിണങ്ങി തൊലി തിന്നാൻ മടിച്ചു. പിന്നെ മടിച്ചാണെങ്കിലും വന്നെന്നോടു ചേർന്നു നിന്നു തീറ്റ തുടങ്ങി.

ഞാനൊന്നു ചോദിക്കട്ടെ?

ഞാനീ പറഞ്ഞതും അനുഭവിച്ചതും ആടിന്റെയും പശുവിന്റെയും വികാരങ്ങളാണോ അതോ ഞാൻ എന്റെ വികാരങ്ങൾ അവയിൽ ആരോപിച്ചതാണോ?

ആടിന്റെയും പശുവിന്റെയും വികാരങ്ങളെക്കുറിച്ചു എന്തെങ്കിലും ഊഹിക്കാനായ എനിക്കു ഒരു പുൽക്കൊടിയുടെ വികാരങ്ങൾ പോലും അറിയാനാകുന്നില്ല.

പുൽക്കൊടിക്കു വികാരങ്ങളില്ലെന്നു ജെ.സി. ബോസ് സമ്മതിക്കില്ല.

ശരി, പോട്ടേ, ഞാൻ അറിവില്ലാത്തവനായിരിക്കാം.

പക്ഷേ അറിവുള്ള ആർക്കറിയാം എന്റെ മനോവികാരങ്ങൾ?